A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നവരത്നമായ ബീർബൽ


മുഗൾ ചരിത്രത്തിന്റെ താളുകളിൽ ഒരിക്കലും മായാത്ത ഒരു നാമമുണ്ട്, ബീർബൽ എന്ന മഹേശ് ദാസിന്റെതാണത് . യമുനയുടെ തീരത്തുള്ള തിക്വാൻപൂർ എന്ന ഗ്രാമത്തിലെ ദരിദ്ര ബ്രാഹ്മണനായിരുന്ന ബീർബൽ , അക്ബറുടെ നവരത്നങ്ങളിലൊന്നായി മാറിയ കഥയാണ്. സത്യസന്ധതയും പ്രായോഗിക ബുദ്ധിയും കൈമുതലാക്കി കൊണ്ട് പ്രായഭേദമെന്യേ എല്ലാവരേയും ഇപ്പോഴും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥകളിലെ നായകൻ.
ബീർബൽ എന്നപേരിൽ വിഖ്യാതനായ മഹേഷ് ദാസ് 1528 ജൂലൈ 19ന് ഇന്നത്തെ ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലെ തിക്വാൻപൂർ താലൂക്കിലെ കൽവി ഗ്രാമത്തിൽ ജനിച്ചു. മഹേഷ്ദാസിന്റെ പിതാവ് ഗംഗാദാസ്, മാതാവ് അംബാദേവി ദരിദ്രരായ ഭട്ട് ബ്രാഹ്മണ കുടുംബമായിരുന്നു ബീർബലിന്റേത്.
മാതാപിതാക്കളുടെ മൂന്നാമത്തെ സന്താനമായിരുന്നു മഹേഷ്, തന്റെ അഞ്ചാമത്തെ വയസ്സിൽ പിതാവ് ഗംഗാ ദാസ് അകാലചരമം പ്രാപിച്ചപ്പോൾ അലഹബാദിനടുത്തുള്ള പ്രതാപ് ഗഢിൽ താമസിക്കുന്ന മുത്തച്ഛനായ ശിവദാസ് മിശ്രയുടെ അടുത്തേക്ക് പോയി. പ്രതാപഗഢിലെ താമസത്തിനിടയ്ക്ക് സംസ്കൃതം, ഹിന്ദി ,പേർഷ്യൻ എന്നീ ഭാഷകൾക്കു പുറമേ ഗണിതം, ജ്യോതിഷം, സംഗീതം, കവിത എന്നിവയും അദ്ദേഹം അഭ്യസിച്ചു.
വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവാവായ മഹേശ്ദാസ് സംഗീതം, കവിത എന്നിവയിലുള്ള തന്റെ താല്പര്യം നിലനിർത്തി . അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞ് ജയ്പൂർ മഹാരാജാവും മുഗൾ മന്ത്രിയുമായിരുന്ന രാജാ ഭഗവൻദാസ് മഹേഷിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ജയപൂർ ദർബാറിൽ 1548 മുതൽ നാലുവർഷം അദ്ദേഹം ചെലവഴിച്ചു. ഇക്കാലത്ത് 'ബ്രഹ്മകവി' എന്ന തൂലികാനാമത്തിൽ അദ്ദേഹം അനേകം കവിതകൾ രചിച്ചു . ബ്രഹ്മകവിയായ ബീർബൽ രചിച്ച ചില കവിതകൾ ഇന്നും രാജാസ്ഥാനിലെ ഭരത്പൂർ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
1552 മഹേഷ് ദാസ് ജയ്പൂർ വിട്ട് ഇന്നത്തെ മദ്ധ്യപ്രദേശിലെ രേവയിലേക്ക് പോയി. അവിടുത്തെ നാടുവാഴിയായിരുന്ന ചന്ദ്രരാജന്റെ ക്ഷണപ്രകാരം ആയിരുന്നു അത്. തികഞ്ഞ സഹൃദനായിരുന്ന മഹാരാജാവിന്റെ രാജസദസ്സിൽ പിൽക്കാലത്ത് വിശ്വപ്രസിദ്ധനായ മിയാൻ താൻസെനും ഉണ്ടായിരുന്നു. താൻസനും ബീർബലും ആത്മമിത്രങ്ങൾ ആയിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.
ജയ്പൂരിലും രേവയിലുമായി ചെലവഴിച്ച എട്ടു വർഷത്തിനകം മഹേഷ് ദാസ് പ്രശസ്തനായ കവിയും കലാവല്ലഭനും നർമ്മജ്ഞനും പണ്ഡിതനുമൊക്കെയായി മാറിയിരുന്നു. അതിനകം അദ്ദേഹം കലിഞ്ചറിലെ അറിയപ്പെടുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചിരുന്നു.
മഹേഷ്ദാസിനെ കുറിച്ച് തന്നെ മന്ത്രി രാജ ഭഗവൻ ദാസിൽ നിന്നുമാണ് അക്ബർ ചക്രവർത്തി അറിയുന്നത്. ജയ്പൂർ രാജാവായ രാജാ ഭഗവൻദാസിന്റെ സഹോദരി റാണി ജോഥാ ഭായി അക്ബർ ചക്രവർത്തിയുടെ പട്ടമഹിഷി ആയിരുന്നു.
1556 ൽ അക്ബർ ചക്രവർത്തിയുടെ ക്ഷണപ്രകാരം മഹേഷ് ദാസ് ആഗ്രയിലെത്തി. അതിനകംതന്നെ പ്രസിദ്ധനായിരുന്ന മഹേഷിന് ഷഹൻഷാ അക്ബർ 2000 കുതിരകളുടെ തലവൻ എന്ന 'മാനസബ്ദാർ' പട്ടം കൽപ്പിച്ചു നൽകി. ഇതൊരു അപൂർവ്വ ബഹുമതിയായി അന്ന് കണക്കാക്കിയിരുന്നു. കാരണം വെറും 20 കുതിരകളുടെ മാനസബ്ദാർ ആയിരുന്നു പ്രശസ്ത പണ്ഡിതനായ അബുൾ ഫാസിലിന്റെ തുടക്കം. ഏകദേശം ഇരുപത് വർഷങ്ങൾ കൊണ്ട് അബുൾഫാസൽ അയ്യായിരം കുതിരകളുടെ തലവനായിത്തീർന്നു. ഇതേ കാലയളവിൽ മഹേഷ്ദാസ് 9000 കുതിരകളുടെ കളുടെ തലവനായി ഉയർന്നുകഴിഞ്ഞിരുന്നു.
ഫത്തേപ്പൂർ സിക്രിയിൽ മഹേഷ്ദാസ് എന്ന ബീർബലിന്റെ ഉയർച്ച വളരെ പെട്ടെന്നായിരുന്നു. സകലകലാവല്ലഭനായി അറിയപ്പെട്ട ബീർബലിനെ 1563 ൽ ചക്രവർത്തി തന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായി നിയമിച്ചു. അതോടെ പ്രത്യേക അനുമതിയില്ലാതെ തന്നെ അക്ബർ ചക്രവർത്തിയെ മുഖം കാണിക്കാനും ദർബാറിൽ പ്രവേശിക്കാനുമുള്ള അധികാരം ബീർബലിനു കിട്ടി. അക്കാലത്ത് ലോകമെങ്ങുംതന്നെ അറിയപ്പെട്ടിരുന്ന കലാകാരന്മാരും പണ്ഡിതന്മാരുമായിരുന്നു ആഗ്രാ ദർബാറിലെ നവരത്നങ്ങളിൽ ഉൾപ്പെട്ടിരുന്നത്.
1570 ൽ അക്ബർ ബീർബലിനെ 'രാജ' പട്ടം നൽകി ബഹുമാനിച്ചു . അതോടെ വിശാലമായ അനേകം ജില്ലകളെ ഭരിക്കാനും അവിടെനിന്നും കരം പിരിക്കാനുമുള്ള അധികാരം ബീർബലിനു ലഭിച്ചു. ഇവയിൽ രോഹിൽഖണ്ഡ്, ബുന്ദേൽഖണ്ഡ്, മാൾവ എന്നീ വിസ്തൃതമായ ഭൂവിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു . ബീർബലിനു പുറമേ രാജപദവി നൽകപ്പെട്ടിരുന്നവർ ജയ്പ്പൂർ മഹാരാജാവ് ഭഗവാൻദാസ് , ബിക്കാനീർ മഹാരാജാവ് മാൻസിംഗ് , രാജ തോഡർമാൾ എന്നിവരായിരുന്നു.
രാജ ബീർബലിന്റെ പുരോഗതി അതുകൊണ്ടും അവസാനിച്ചില്ല. 1575 ൽ ചക്രവർത്തി അദ്ദേഹത്തെ നീതിന്യായമന്ത്രിയായി നിയമിച്ചു. ഒരു പ്രജയ്ക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് മുഗൾ സാമ്രാജ്യത്തിലെ മന്ത്രി പദവി. രാജകുടുംബങ്ങളിൽ പിറന്നവർക്ക് മാത്രമേ സാധാരണഗതിയിൽ ആ സ്ഥാനങ്ങൾ ലഭിക്കാറുള്ളൂ . തന്നെ അടുത്ത ബന്ധുക്കളായ പലരെയും ഒഴിവാക്കിക്കൊണ്ടാണ് ബീർബലിനെ സുൽത്താൻ ദിവാൻ പദവിയിൽ അവരോധിച്ചത്.
മഹേഷ്ദാസ് ബീർബൽ ആയ ചരിത്രം രസകരമാണ്. 1574 ൽ പഞ്ചാബിലെ സുൽത്താൻപൂർ ഭരണാധികാരി മുഗൾ മേൽക്കോയ്മയ്ക്കെതിരെ കലാപം പ്രഖ്യാപിച്ചു. അത് അമർച്ചചെയ്യാൻ അക്ബർ ചക്രവർത്തി രണ്ട് സൈന്യാധിപന്മാരിൽ ഒരാൾ മഹേഷ്ദാസായിരുന്നു . തന്റെ വീരശൂരപരാക്രമം പ്രദർശിപ്പിക്കാൻ അദ്ദേഹത്തിന് സ്വതന്ത്രമായി കിട്ടിയ ആദ്യത്തെ അവസരമായിരുന്നു അത്. യുദ്ധത്തിൽ വിജയശ്രീലാളിതനായി തിരിച്ചുവന്ന മഹേഷിന് ചക്രവർത്തി നഗർകോട്ടു പ്രദേശം ജാഗീർ (കരമില്ലാത്ത ഭൂമി) ആയി നൽകി. പുറമേ ശൂരൻ എന്നർത്ഥമുള്ള 'വീർബൽ' അഥവാ ബീരബൽ എന്ന സ്ഥാനവും നൽകി .ബ്രജ് ഭാഷയിലെ ഈ പദം കാലക്രമേണ രൂപാന്തരപ്പെട്ട് ഇന്നറിയപ്പെടുന്ന തരത്തിൽ ബീർബൽ ആയി മാറി. അതോടെ മഹേഷ് ദാസ് വിസ്മരിക്കപ്പെട്ടു .പിൽക്കാലത്ത് അദ്ദേഹം രചിച്ച കവിതകളിൽ പോലും ബീർബൽ എന്നാണ് എഴുതി ഒപ്പിട്ടിരിക്കുന്നത്.
അക്ബർ ചക്രവർത്തി ഈ നാമം എങ്ങനെ കണ്ടുപിടിച്ചു എന്നതിനെക്കുറിച്ചും തർക്കങ്ങൾ നിലനിൽക്കുന്നു. ചരിത്രകാരന്മാർ പറയുന്നത് അക്കാലത്ത് പേർഷ്യൻ ഔദ്യോഗികഭാഷയായിരിന്നിട്ടും അക്ബർ വ്യക്തിപരമായി സംസ്കൃതത്തിനോട് വലിയ പ്രതിപത്തി കാണിച്ചിരുന്നുവെന്നാണ് . അദ്ദേഹം പലർക്കായി നൽകിയ സ്ഥാനപ്പേരുകളിൽ കവിരാജ, മഹാപത്ര , ജഗദ്ഗുരു, മഹാത്മൻ മഹാമാന്യ , കുലപതി ,ലോകമാന്യ എന്നിവ ഉൾപ്പെടുന്നു. 'ബേതാൾ പച്ചീസി' എന്ന സംസ്കൃത വേതാള കഥാപുസ്തകത്തിലെ മൂന്നാമത്തെ കഥയിൽ വീരവർ എന്ന ഒരു പുരുഷൻ വിക്രമാദിത്യ ചക്രവർത്തിക്കായി മഹത്തായ പല സേവനങ്ങളും ചെയ്യുന്നതായും അതുവഴി ഉയർന്ന ശമ്പളവും പദവിയുമെല്ലാം നേരിടുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. കഥയിലെ വീരവറുടെ പ്രതിച്ഛായയാകാം മഹേഷ്ദാസിന് അതേ സ്ഥാനപ്പേരു നൽകാൻ സുൽത്താനെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
അനിതരസാധാരണമായ ജീവിതമായിരുന്നു ബീർബലിന്റേത്. ബഹുഭാഷാപണ്ഡിതൻ, കവി, കലാകാരൻ, സംഗീതജ്ഞൻ എന്നിവയ്ക്കും പുറമേ അജയ്യനായ യോദ്ധാവ് കൂടിയായിരുന്നു അദ്ദേഹം . മാന്യതയും കുലീനതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻറെ പെരുമാറ്റം . നർമ്മവും ആക്ഷേപഹാസ്യവും നിറഞ്ഞ സംസാരം .എതിരാളികളെ നിലംപരിശാക്കാനുള്ള തന്റേടം. ഏത് ഊരാക്കുടുക്കിൽ നിന്നും നിഷ്പ്രയാസം രക്ഷപ്പെടാനുള്ള മനസ്സാന്നിദ്ധ്യം, പാവങ്ങളോടും പതിതരോടുള്ള അടങ്ങാത്ത സഹാനുഭൂതി. നീതിക്കും ന്യായത്തിനുമായി നിലകൊള്ളാനുള്ള ധൈര്യം , സർവ്വോപരി ചക്രവർത്തിയെപ്പോലും കൂസാത്ത ചങ്കൂറ്റം എന്നിവയൊക്കെ ബീർബലിന്റെ പ്രത്യേക ഗുണങ്ങളായിരുന്നു.
എങ്കിലും ബീർബലിന്റെ അന്ത്യം ദാരുണമായിരുന്നു . അക്കാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശമായിരുന്ന പക്തുണിസ്ഥാനിൽ ചുഗ്തായി, യൂസഫ്സായി എന്നീ ഗോത്രവർഗ്ഗക്കാർ മുഗൾ സാമ്രാജ്യത്തിനെതിരെ കലാപമുയർത്തുകയും ഹെറാത്ത്, കാൻഡഹാർ, ജലാലാബാദ് തുടങ്ങിയ നഗരങ്ങൾ പിടിച്ചെടുക്കുകയും അവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന വൻ മുഗൾ സേനാവ്യൂഹങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു . അവർക്കെതിരെ ഒന്നൊന്നായി ചക്രവർത്തി കൂടുതൽ സേനകളെ അയച്ചുകൊണ്ടിരുന്നു . അതിൽ ലാഹോറിൽനിന്നും സെയിൽഖാൻ, മുസഫർഗട്ടിൽനിന്നും ഷെയ്ഖ്ഫരീദ് ,സിന്ധിൽ നിന്നും ഷെയ്ഖ് ഫൈസി , ബലൂചിസ്ഥാനിൽ നിന്നും ഷേർഖാജ ,ഗിൽജിത്തിൽ നിന്നും ഭത്താവുള്ള അൽമി എന്നീ ജനറൽമാർ ഉൾപ്പെട്ടിരുന്നു.
ഇവർക്കൊന്നും ഗോത്രവർഗ്ഗക്കാരുടെ മേൽ നിർണായക വിജയം കാണാൻ കഴിയാതിരുന്നപ്പോഴാണ് എൺപതിനായിരം വരുന്ന സേനയോടുകൂടി മുൾതാനിൽ നിന്നും ബീർബലിനെ ചക്രവർത്തി പെഷവാറിലേക്ക് അയച്ചത് . 1582 സെപ്റ്റംബർ മുതൽ പക്തുണിസ്ഥാനിൽ അവസാനം നടന്ന ഒരു ഘോരയുദ്ധത്തിൽ ബീർബൽ മാതൃഭൂമിക്ക് വേണ്ടി രക്തസാക്ഷിയായി. കൂടെ അദ്ദേഹത്തിന്റെ സേനയുടെ പകുതിയും നാമാവശേഷമായി. എന്നിട്ടും മരണശേഷവും ബീർബലിന്റെ സൈന്യം അന്തിമമായി വിജയം കൈവരിക്കുക തന്നെ ചെയ്തു.
A.D 1583 ൽ മരിക്കുമ്പോൾ ബീർബലിന് 55 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് നാല് നൂറ്റാണ്ടിലധികം കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നു.
..അക്ബറും ബീർബലും..
അക്ബറും ബീർബലും തമ്മിൽ നിലനിന്നിരുന്ന ഗാഢവും ഗഹനവുമായ സുഹൃത്ബന്ധം സത്യസന്ധവും അവിശ്വസനീയവുമായിരുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജകുടുംബത്തിൽ ജനിച്ച അക്ബർ സുന്നി മുസ്ലിം വിഭാഗത്തിൽപ്പെട്ട തിമൂറി വർഗ്ഗക്കാരനായിരുന്നു. ബീർബലാകട്ടെ ഒരു പാവപ്പെട്ട കുടുംബത്തിൽ പിറന്ന കന്യാകുബ്ജ ബ്രാഹ്മണനും. അവർക്കു തമ്മിൽ പൊതുവായി ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും ഗാഢമായ സൗഹൃദമുണ്ടായിരുന്നു.
എഡി 1542 ൽ അക്ബർ ജനിക്കുമ്പോൾ ബീർബലിനു 14 വയസ്സായിരുന്നു പ്രായം. 1556 ൽ ബീർബൽ ആഗ്രയിലെത്തുമ്പോൾ അക്ബർ അധികാരം ഏറ്റിരുന്നതേയുള്ളൂ. 1583 ൽ ബീർബൽ മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 55 ഉം ചക്രവർത്തിക്കു 41 ഉം വയസ്സായിരുന്നു. അതിനിടയ്ക്കാണ് അവർ ഏകദേശം മൂന്നു ദശകം ഒന്നിച്ചു ജീവിച്ചത്. കഥകളിൽ അക്ബറിനെ വൃദ്ധനായും ബീർബലിനെ യുവാവായും ചിത്രീകരിക്കാറുണ്ടെങ്കിലും ചരിത്രത്തിൽ അത് ശരിയല്ല.
അക്ബറും ബീർബലും തമ്മിലുള്ള അഗാധബന്ധത്തിന്റെ രഹസ്യം ഇന്നും അജ്ഞാതമാണ് . ബീർബലിനു പതിവിൽ കവിഞ്ഞ ആദരവും പദവിയും ചക്രവർത്തി എന്നും നൽകിയിരുന്നു. ബീർബലിനു മാത്രമേ അദ്ദേഹത്തെ മുൻകൂർ അറിയിപ്പില്ലാതെ സ്വകാര്യമായി കാണാനും ഒരു സുഹൃത്തിനെപ്പോലെ പെരുമാറാനും അനുമതി ഉണ്ടായിരുന്നുള്ളൂ . മഹാറാണിമാരോടുപോലും തുറന്നു പറയാത്ത വ്യക്തിപരമായ കാര്യങ്ങൾ ബാദ്ഷാ ബീർബലുമായി ചർച്ച ചെയ്യാറുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. ബീർബലിന്റെ ഉപദേശം ചക്രവർത്തി സ്വീകരിക്കാത്ത അവസരങ്ങൾ വിരളമായിരുന്നു . യുദ്ധക്കളത്തിലും സമാധാനകാലത്തും ബീർബലിന്റെ സേവനം അദ്ദേഹം ഒരുപോലെ ഉപയോഗപ്പെടുത്തി. സുൽത്താന്റെ മതസഹിഷ്ണുതാനയങ്ങൾക്കും ഹൈന്ദവ ശീലങ്ങൾക്കും വലിയൊരളവുവരെ ബീർബലായിരുന്നു ഉത്തരവാദിയെന്ന് പറയപ്പെടുന്നു . ഫത്തേപ്പൂർ സിക്രിക്കകത്ത് മന്ദിരം അനുവദിക്കപ്പെട്ടിരിക്കുന്ന ഏക മന്ത്രി ബീർബലായിരുന്നു. ആ കെട്ടിടം കേടുപാടുകളൊന്നുമില്ലാതെ ഇപ്പോഴും അവിടെ കാണാം.
ചക്രവർത്തി ബീർബലിനോടുണ്ടായിരുന്ന അഗാധ സ്നേഹം കാണിക്കുന്ന അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ഒരിക്കൽ യമുനയിലൂടെ തോണി മാർഗ്ഗം അക്ബറും മന്ത്രിയായ ബീർബലും പരിവാരസമേതം യാത്ര ചെയ്യുമ്പോൾ ബീർബൽ ഇരുന്നിരുന്ന നൗക എങ്ങനെയോ ചുഴിയിൽപ്പെട്ടു മറിഞ്ഞു. അതു കണ്ടചക്രവർത്തി ചക്രവർത്തി ഇടംവലം നോക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി തന്റെ പ്രിയ മിത്രത്തെ രക്ഷിക്കാൻ ശ്രമിച്ചു. അതുകഴിഞ്ഞേ കൂടെയുണ്ടായിരുന്ന നീന്തൽ വിദഗ്ധർ എത്തിയുള്ളൂ .ഈ സംഭവത്തിന്റെ പ്രസക്തി എന്തെന്നാൽ അവർ രണ്ടുപേർക്കും നീന്താൻ അത്രയൊന്നും അറിഞ്ഞിരുന്നില്ല എന്നതാണ് .സ്വന്തം ജീവൻ പണയംവെച്ചാണ് ഷഹൻഷാ തന്നെ പ്രിയ ബീർബലിനെ രക്ഷിക്കാൻ ശ്രമിച്ചത് .
മറ്റൊരിക്കൽ കൊട്ടാരത്തിൽ കാട്ടാനകളുടെ ഗുസ്തി പ്രദർശനം നടക്കുകയായിരുന്നു. പെട്ടെന്ന് അതിലൊരു കൊമ്പൻ ക്രുദ്ധനായി ഒരിടത്തുനിന്നിരുന്ന ബീർബലിന്റെ നേർക്ക് തിരിഞ്ഞു . രക്ഷപ്പെടാനാവാതെ ആനയുടെ കുത്തേറ്റ് ബീർബൽ മരിച്ചു നിലം പതിക്കുമെന്ന അവസ്ഥകണ്ട് ചക്രവർത്തി മിന്നൽ വേഗത്തിൽ തന്റെ കുതിരയെ പായിച്ച് കാട്ടാനകളുടെ മുന്നിലെത്തി അദ്ദേഹത്തിനെതിരെ ഒരു മറ സൃഷ്ടിച്ചു. സുൽത്താന്റെ അത്യന്തം അപകടം നിറഞ്ഞ പ്രവർത്തി കണ്ടുനിന്ന ജനങ്ങൾ അത്ഭുതപ്പെട്ടു. എങ്കിലും അശ്വാരൂഢന്റെ രാജകീയ പ്രൗഢിയും ഗാംഭീര്യവും കണ്ട ഗജം മെല്ലെ പിന്നോട്ട് വലിഞ്ഞു . അതുകണ്ടപ്പോഴെ അവിടെ കൂടിനിന്നവർക്കൊക്കെ ശ്വാസം നേരെ വീണുള്ളൂ.
അക്ബറും ബീർബലും തമ്മിൽ നിലനിന്നിരുന്ന അഭേദ്യമായ ആത്മീയ ബന്ധത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ദിൻ ഇലാഹി അഥവാ ദീൻ-എ-ഇലാഹി .ആ സങ്കര മതത്തിൽ ചുരുക്കം ചില മുസ്ലിങ്ങൾ വിശ്വസിച്ചിരുന്നെങ്കിലും, ഹിന്ദുക്കളിൽ ഒരാൾ മാത്രമേ ചക്രവർത്തിക്ക് തുണയായി ദീൻ ഇലാഹിയിലുണ്ടായിരുന്നുള്ളൂ. ബ്രാഹ്മണനായ രാജാ ബീർബലായിരുന്നു ആ ഹിന്ദു.
വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്തു വെച്ച് നടന്ന യുദ്ധത്തിലാണ് ബീർബൽ വീരമൃത്യു വരിച്ചത് . ആ വിവരം പത്തുദിവസം കഴിഞ്ഞാണ് ആ സമയം പഞ്ചാബിലെ സർഹിന്ദിലായിരുന്ന അക്ബർ ചക്രവർത്തി അറിഞ്ഞത് . 30 വർഷത്തോളം തന്റെ സന്തതസഹചാരിയും ആത്മമിത്രവും മഹാ മന്ത്രിയുമായ ബീർബലിന്റെ അകാലനിര്യാണവാർത്ത അറിഞ്ഞ ചക്രവർത്തി അക്ബർ തളർന്നുവീണു . അടുത്ത മൂന്നു ദിവസം അദ്ദേഹം ഭക്ഷണവും പാനീയവും തൊട്ടില്ല. ഉടനെ ആഗ്രയിലേക്കു മടങ്ങിയ ചക്രവർത്തി രണ്ടുദിവസം ദർബാറിൽ സന്നിഹിതനായില്ല. പരേതനുള്ള ഒരു അപൂർവ ബഹുമതിയായിരുന്നു അത് . കാരണം തന്റെ അരനൂറ്റാണ്ടു നീണ്ടുനിന്ന ഭരണകാലത്തിനിടയ്ക്ക് തലസ്ഥാനത്തുണ്ടായിരുന്നപ്പോൾ വെറും ഏഴു ദിവസം മാത്രമേ ഷഹൻഷാ ദർബാറിൽ ഹാജരാകാതിരുന്നിട്ടുള്ളൂ എന്നും ചരിത്രകാരന്മാർ പറയുന്നു .പ്രബലരായ പല പ്രഭുക്കന്മാരുടെയും ദിവാൻമാരുടെയും ചരമദിനങ്ങളിൽ പോലും അദ്ദേഹം ദർബാർ മുടക്കിയിരുന്നില്.ല
ബീർബലിന്റെ ദാരുണാന്ത്യം അറിഞ്ഞയുടനെ അക്ബർ ഒരു കവിത രചിച്ച് പാടി. അതിലെ ആശയം ഏതാണ്ട് ഇങ്ങനെയാണ്,
" ഓ, ബീർബൽ താങ്കൾ ഒരിക്കലും നിസ്സഹായരെ വേദനിപ്പിച്ചില്ല . നിഷ്കളങ്കരെ ശിക്ഷിച്ചില്ല. കൈയിലുണ്ടായിരുന്നതൊക്കെ താങ്കൾ അശരണർക്കും അവശർക്കും നൽകുമായിരുന്നു . ഇപ്പോൾ ഇവിടെ ഞാനാണ് നിസ്സഹായൻ, എന്നിട്ടും താങ്കൾ എനിക്കായി ഒന്നും ബാക്കിവെച്ചില്ലല്ലോ"
എഴുതിയത് : മഹേഷ്.വി.എസ് Mahesh V S